ഇടവഴികള്‍ നീലഞരമ്പുകളേപ്പോലെ പൊറ്റാളിനെപ്പിണഞ്ഞു കിടന്നു
Posts tagged അമ്മ
യാത്രകള്‍, അമ്മയ്ക്കൊപ്പം..
Mar 7th
നില്ക്കൂ ഒന്ന് ഓര്‍ക്കട്ടെ,അമ്മ നടന്നു പോകുന്നത്..ഇടവഴികളിലൂടെ,പാടവരമ്പുകളിലൂടെ..
തല അല്പമൊന്നു ചെരിച്ച്,ഒരു കയ്യില്‍ ശീലക്കുട പിടിച്ച്..മറ്റെക്കൈകൊണ്ട് സാരിത്തലപ്പ് കുറച്ചൊന്നുയര്ത്തിപ്പിടിച്ച്..അമ്മ നടക്കുന്നത് എത്ര മെല്ലെയാണ്..അമ്മ വിളിയ്ക്കില്ലെങ്കിലും ഞാനും പോവുമായിരുന്നല്ലോ പിന്നാലെ.അമ്മ തിരിഞ്ഞേ നോക്കില്ല.ഞാന്‍ വേലികളിലെ പൂവുകളെയും,തോട്ടിലെ മീനുകളെയും നോക്കി,കിനാകണ്ട് അങ്ങനെ നടക്കും.മുന്നൂറാം കുളത്തിന്റെയടുത്തു പാലയുണ്ട്.പാലക്കൊമ്പത്ത് വിശറി വീശി ഇരിപ്പുണ്ടായിരിയ്ക്കും, ആരെങ്കിലും. പേടിയുണ്ട്. എന്നാലും ഞാന്‍ നിറുത്താതെ നടക്കും.
അമ്മയുടെ വിണ്ടുകീറിയ കാല്‍മടമ്പ് കാണാം,നരച്ച സാരി,തേഞ്ഞ ചെരിപ്പ്.അമ്മയ്ക്ക് പൂവുമ്പോ നല്ല സാരി ഉടുത്തൂടെ?ഇടയ്ക്ക് ഏട്ടന് ചോദിയ്ക്കാറുണ്ട്.ഓണപ്പൂക്കളുടെ നിറമുള്ള ഒരു സാരിയുണ്ടമ്മയ്ക്ക്,എന്ത് ഭംഗിയാണ് അത് കാണാന്‍.അമ്മ പോയാല്‍ അടുക്കളയില്‍ കേറണല്ലോ എന്ന് അവന് നിരാശപ്പെടും.ഞാന്‍ വെറുതെ നോക്കി നില്ക്കുകയെയുള്ളൂ.ഓരോലക്കൊടിയെങ്കിലും എടുത്ത് താടാന്ന് അവന് ദേഷ്യം പിടിയ്ക്കും.എനിയ്ക്ക് ചോറ് തന്ന് കഴിഞ്ഞ്,അവന് അച്ഛന് ചോറും കൊണ്ട് പോവുകയും വേണം.
“ഉത്സവങ്ങള്‍ക്ക് പോവുമായിരുന്നു ഒരമ്മയും കുട്ടിയും. ആളുകള്‍, നിറയെ ആളുകള്‍, പല ദേശക്കാര്‍. ഭാഷക്കാര്‍. അവരുടെ വര്‍ത്തമാനങ്ങളുടെ ഈണങ്ങള്‍, നീട്ടിക്കുറുക്കലുകള്‍,കുട്ടി അത്ഭുതപ്പെടും. അവരുടെ കടകളില്‍ പല നിറങ്ങളില്‍ വളകള്‍,മാലകള്‍. അമ്മയുടെ വെളുത്ത കൈകളില്‍ വളയിട്ട് കൊടുക്കും, മുറുക്കി ചുവന്ന ചുണ്ടുകളുള്ള തമിഴത്തികള്. അവരുടെ കയ്യില്‍ നിന്ന് വാങ്ങി അമ്മയും മുറുക്കും. ചിരി. പുഞ്ചിരി. പെട്രോമാക്സുകളുടെ വെളിച്ചത്തില്‍ ചാലിയിലെ ഭഗവതിയെപ്പോലെ അമ്മ..”
വഴിനീളെ ആളുകള്‍ അമ്മയോട് കുശലം പറയുന്നുണ്ടാകും.അമ്മ ഒന്നിനും മറുപടി പറയുന്നത് കാണാറില്ല.ചിരിയ്ക്കാറുണ്ട്,അത്ര തന്നെ.ആളുകളെന്നോടും ചോദിയ്ക്കുമല്ലോ,ഓരോന്ന്.”അമ്മന്റെ കുട്ട്യാ ?”.ഞാന്‍ അച്ഛന്റെയും കുട്ടിയായിരുന്നു.തെങ്ങിന്തോട്ടങ്ങളിലൂടെ കൈയ്യാഞ്ഞു വീശിയാണ് അച്ഛന് നടക്കുക.ഞാന്‍ കിതച്ചു പോകും.ഒപ്പമെത്താന്‍ ചിലപ്പോള്‍ ഓടെണ്ടി വരും.”ങ്ങക്ക് കുട്ടിനെ മാണ്ടേ ?” അപ്പോള്‍ വഴിവക്കില്‍ നിന്നാരെങ്കിലുമൊക്കെ ചോദിയ്ക്കും.അച്ഛന് ഒന്ന് തിരിഞ്ഞു നോക്കും. വെള്ള ഷര്‍ട്ട് വിയര്‍പ്പില്‍ നനഞ്ഞിട്ടുണ്ടാകും.കോളറില്‍ തിരുകി വച്ചിരിയ്ക്കുന്ന തൂവാല വരെ നനഞ്ഞിട്ടുണ്ടാകും.പിന്നെ കൈമാടി വിളിയാണ്,അച്ഛന്.ഒക്കത്തിരുന്നാണ് ഇനി യാത്ര.തെങ്ങോലകള്‍ക്കിടയിലൂടെ വെയില് ഊര്ന്നുവരുന്നുണ്ടാകും.കാറ്റില്‍ അപ്പൂപ്പന്താടികള് പാറി നടക്കും.മനയ്ക്കലെ പറമ്പില്‍ വെള്ളപ്പൈക്കള് പുല്ലു തിന്നുന്നുണ്ടാകും.അച്ഛന് ഇതൊന്നും കാണാത്തപോലെയാണ് നടപ്പ്.ചിലപ്പോള്‍ അച്ഛന് വേറെന്തെങ്കിലും കാണുന്നുണ്ടാകും എന്നു വിചാരിയ്ക്കും ഞാന്‍.
അമ്മ ചിലപ്പോള്‍ കുറുക്കുവഴികളിലൂടെയും പോകാറുണ്ടായിരുന്നല്ലോ.അമ്മയറിയാത്ത വഴികളില്ലായിരിയ്കണം, പൊറ്റാളില്‍.വീട്ടുമുറ്റങ്ങളിലൂടെയും,തൊടികളിലൂടെയും ഒക്കെ അമ്മ നടക്കും.അബുവിന്റെ വീട്ടുമുറ്റത്ത് അടുപ്പുകൂട്ടി ആമിനുമ്മ മധുരക്കിഴങ്ങ് പുഴുങ്ങുന്നുണ്ടാകും,ചിലപ്പോള്‍.അബുവിന് മൂന്നുമ്മമാരായിരുന്നു.പിഞ്ഞാണിയില്‍ ആവിപറക്കുന്ന കിഴങ്ങ് തരും കദിയുമ്മ.”കുട്ടിക്ക് മാണ്ടേ..?”അമ്മ നടന്നു കഴിഞ്ഞിട്ടുണ്ടാകും അപ്പോഴേയ്ക്കും.ഞാന്‍ ഒപ്പമെത്താന്‍ പിന്നാലെ ഓടേണ്ടി വരും.ചിലപ്പോള്‍ ക്ലാസ്സിലിരിയ്ക്കുമ്പോള് അമ്മ പോകുന്നത് കാണാം.ഉയരമില്ലാത്ത സ്കൂള്മതിലിന്റെ അരികിലൂടെ, കൊന്നകളുടെ നിഴലിലൂടെ..”അമ്മയതാ പോണു ..” രാഗിണി ടീച്ചര്‍ ചൂണ്ടികാണിയ്ക്കും.നോക്കുമ്പോള്‍ ശരിയാണ്. അബുവിന്റെ വീട്ടുമുറ്റത്ത് കൂടി…അമ്മയുടെ കൂടെ പോവാന്‍ ഞാന്‍ കരയും.
“കാവുകള്‍ കടന്നു ഇടവഴി കടന്നാല്‍ അങ്ങാടി. ഇരമ്പത്തോടെ വരുന്ന ബസ്സ്. അമ്മ കുട്ടിയുമായി പോവുകയാണ്. ചെറിയമ്മയുടെ വീട്ടില്‍. വണ്ടിയിറങ്ങി എത്ര നേരം നടക്കണം. പൊടി മണ്ണുള്ള റോട്ടില്. അമ്മ ചേര്‍ത്ത് പിടിച്ചു നടക്കും.ചന്ദനത്തിന്റെ മണം അമ്മയ്ക്ക്. തണലുള്ള ഇടം മാത്രം നോക്കി നടക്കും അവര്‍.വാഴത്തോട്ടങ്ങള്‍ നനയ്ക്കാന്‍ കറുത്തു നീണ്ട ആളുകള്‍ വെള്ളം തേവുന്നുണ്ടാകും. എരിവെയിലില്‍ അവരുടെ ശരീരങ്ങള്‍ തിളങ്ങും. ഇടയ്ക്ക് കാണുന്ന ചെറിയ പറമ്പുകളില്‍ തട്ടമിട്ട പെണ്‍കുട്ടികള്‍ ആടുകളെ തീറ്റുന്നുണ്ടാകും.
ചെറിയമ്മ നിറഞ്ഞു ചിരിയ്ക്കും, കുട്ടിയുടെ കവിളില്‍ തലോടും. കുട്ടി കറുത്തുപോയി എന്ന് സ്നേഹം കാണിയ്ക്കും. ഉണ്ണിയപ്പം ഉണ്ടാക്കുന്നുണ്ടാകും ലക്ഷ്മി ചേച്ചി. ചുരുണ്ടമുടിയുള്ള ഒരേട്ടന് നോക്കും കുട്ടിയെ, അടുക്കള പ്പുറത്തെ അരമതിലിരുന്ന്..”
കാവിലെ മരങ്ങളുടെ കുറുകല്‍,സപ്പോട്ടകളുടെ തണല്‍,മുറ്റത്തിന്റെ അതിരിലെ മുല്ലവള്ളികള്‍..ഞാന്‍ അമ്മമ്മയുടെ വീടിപ്പറ്റി ആലോചിച്ചു നോക്കുകയാണ്…
അമ്മമ്മയുടെ വീട്ടിനു കുഞ്ഞുപുല്ലുകള്‍ മൂടിക്കിടക്കുന്ന ഒരു വലിയ മുറ്റമുണ്ടായിരുന്നു. ചിരുതമ്മ ചിലപ്പോള്‍ അതിരുന്നു പറിച്ചു കളയുന്നുണ്ടാകും. അവയ്ക്കിടയില്‍ കട്ടുറുമ്പുകളെ കാണാം.അവറ്റയുടെ കടികൊണ്ടാല്‍ നന്നായി നീറും.ഞാന്‍ സപ്പോട്ടമരങ്ങളുടെ ഇടയില്‍,കാവിന്റെയടുത്തൊക്കെ ചുറ്റിനടക്കും.തെയ്യന്കുട്ടി തേങ്ങ ഇടുന്നത്,പശുവിനെ കുളിപ്പിയ്ക്കുന്നത് ഒക്കെ നോക്കിയങ്ങനെ നില്‍ക്കാമല്ലോ..
അമ്മമ്മയും അമ്മയും പാടത്തിന്റെയും പറമ്പിന്റെയും കാര്യങ്ങള്‍ പറഞ്ഞു വഴക്കടിയ്ക്കുന്നുണ്ടാകും.ചിലപ്പോള്‍ ചെറിയമ്മമാരും കൂടും.ശബ്ദം കേള്‍പ്പിയ്ക്കാതെ വര്‍ത്തമാനം പറയുന്ന സുമ ചെറിയമ്മ വരെ പടിയ്ക്കല്‍ കേള്‍ക്കാന്‍ പാകത്തിന് ഒച്ചയിടും.അമ്മയുടെ ശബ്ദം കേള്‍ക്കുന്നുണ്ടോ എന്ന് ഞാന്‍ ചെവി കൂര്‍പ്പിയ്ക്കും.അപ്പോള്‍ കേള്‍ക്കാം റേഡിയോ ഉച്ചത്തില്‍ പാട്ടു പാട്ടുപാടുന്നത്.എല്ലാം കഴിഞ്ഞാല്‍ പരാതി പറയുന്ന അമ്മ തന്നെ പാത്രമൊക്കെ കഴുകിവയ്ക്കുന്നുണ്ടാകും.അല്ലെങ്കില്‍ അമ്മമ്മയ്ക്ക് ചായയിടുന്നുണ്ടാകും.
അമ്മമ്മയ്ക്ക് ചെറിയമ്മമാരുടെ ഏട്ടന്മാരോടൊക്കെ എന്തിഷ്ടം.ചിരിച്ചേ വര്‍ത്തമാനം പറയു.പത്തുമണി ക്കഞ്ഞി കുടിച്ചില്ലെങ്കില്‍ പരാതി പറയും. കുട്ട്യോളെ നോക്കാത്തതിന് ചെറിയമ്മമാരെ ചീത്ത പറയുന്ന പോലെ കാണിയ്ക്കും.എന്നെ പീടികയിലെയ്ക്കയക്കും ചിലപ്പോള്‍.ചില ദിവസം പണിക്കാരികളുടെ കൂടെ പള്ളിയാളിയില്‍ പോവണം.അവര്‍ക്കാര്‍ക്കും പോവേണ്ട.കടയുടെ മുന്നിലൂടെ അച്ഛന് കാണാതെ വേണം പോവാന്‍.കണ്ടാല്‍ അച്ഛന് കൈവീശി വിളിയ്ക്കും. ഞാന്‍ നന്നായി വിയര്ത്തിട്ടുണ്ടാകും.അച്ഛന് തൂവാല എടുത്തു എന്റെ വിയര്‍പ്പ് തുടയ്ക്കും.ഇവ്വിടിരിയ്ക്ക് എന്ന് പറഞ്ഞു കസേരയിലിരുത്തും. ചിലപ്പോള്‍ വേറെ ആരെങ്കിലും അയയ്ക്കും പള്ളിയാളിയിലേയ്ക്ക്.എന്നെ ചീത്തയൊന്നും പറയില്ല.ഉസ്സൈനാജിയുടെ പെട്ടിക്കടയില്‍ തൂക്കിയിട്ടിരിയ്ക്കുന്ന ചിത്രകഥകള്‍ എടുത്ത് കൊണ്ട് വന്നു വായിയ്ക്കാന്‍ തരും. ഉസ്സൈനാജി എന്നെ നോക്കി പതിയനെ ചിരിയ്ക്കുന്നുണ്ടാകും.
“കുട്ടിയ്ക്ക് അമ്മ തോട്ടത്തിലിരുന്നു കഥകള്‍ വായിച്ചു കൊടുക്കുകയാണ്. വാഴത്തേനിറ്റിയ കരിയിലകള്‍. വാഴത്തടങ്ങള്‍ നനയ്ക്കാനുള്ള നീര്‍ച്ചാലുകള്‍ കാണാം.അവയില്‍ തെളിവെള്ളം.വെള്ളത്തില്‍ സ്വര്‍ണ്ണ മീനുകള്‍.മീനുകളെ തോര്‍ത്തില്‍ കോരി കുപ്പിയിലാക്കിക്കൊടുക്കുന്നു അമ്മ.അവ വിടര്‍ന്ന കണ്ണുകളോടെ കുപ്പിയില്‍ നീന്തുന്നു.വാക്കുകളില്‍ വന്നിടിയ്ക്കുന്നു.അവ കാണുന്ന ലോകത്തിപ്പോള്‍ അമ്മയും കുട്ടിയും മാത്രം. വെള്ളി നിറമുള്ള വെയിലില്‍ അമ്മ തിളങ്ങുന്നു.ചപ്പട്ടക്കിളികള് നിറുത്താതെ ചിലയ്ക്കുന്നു…”
ചിലപ്പോള്‍ അമ്മ കരഞ്ഞുകൊണ്ട് ഇറങ്ങിവരും.എന്നെ വിളിയ്ക്കാതെ ഒറ്റ നടത്തമാണ്.ഞാനും സങ്കടത്തോടെ തലതാഴ്ത്തി പിന്നാലെ പോവും.അമ്മമ്മ എന്നെ വിളിയ്ക്കും ” എടാ യ്യെന്തിനാടാ ഓളെ പിന്നാലെ പോണ്?” ഞാന്‍ മിണ്ടാതെ ഓടും.ചരലില്‍ കാലുവേദനിയ്ക്കും.”ഇന്നാടാ,ഇത് തിന്നിട്ടു പൊയ്ക്കോ” അമ്മമ്മ വിളിയ്ക്കുന്നുണ്ടാകും പൂമുഖത്ത് നിന്നും.ചിരുതമ്മ വേലിയ്ക്കല്‍ വന്നു നില്ക്കും.അമ്മയെ കണ്ണുനിറച്ചു നോക്കി പറയും “ഇന്റെ അമ്രാള് കരയല്ലി..”അവരും കരയും.അമ്മ എങ്ങനെയാണ് ആളുകളെ ഇങ്ങനെ കരയിയ്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു.ഇന്നാള് അമ്മയെ കാണാന്‍ വന്നപ്പോള്‍,നാണുമാമയും കുറെ കരഞ്ഞു.നുണ പറഞ്ഞാല്‍ കരയേണ്ടി വരും എന്നച്ഛന്‍ പറയാറുണ്ടായിരുന്നു.എനിയ്ക്കും ഏട്ടനും ചോറുരുട്ടി തരുമ്പോള്‍, “അച്ഛന് നൊണ പറയ്യോ?” ഞാന്‍ ചോദിയ്ക്കും. “ഇല്ല” ഞാനും ഏട്ടനും ഏറെ നുണ പറയാറുണ്ടായിരുന്നു. ഞാന്‍ അതോണ്ടെന്നെയായിരിയ്ക്കും ഇങ്ങനെ കരയുന്നത്, എന്നോര്‍ക്കും ഞാന്‍.
ചിലപ്പോള്‍ വീട്ടിലെത്തുന്നവരെ അമ്മയൊന്നും മിണ്ടില്ല. ഞാന്‍ നടന്നുനടന്ന് അമ്മയുടെ ഒപ്പമെത്തും. അമ്മയുടെ മുഖത്തേയ്ക്ക് നോക്കിയാല്‍,ഒന്നും മനസ്സിലാവില്ല.മൂക്ക് പിഴിയും അമ്മ. പക്ഷേ ഒന്ന് നോക്കുക കൂടിയില്ല. വീട്ടില്‍ എത്തിയാലുടനെ കട്ടിലില്‍ കേറിക്കിടക്കും.അച്ഛന് ചെന്ന് കുറെ വിളിച്ചാല്‍ കുറച്ചു ചോറുണ്ണും,അല്ലെങ്കില്‍ കാപ്പി കുടിയ്ക്കും.ഞാന്‍ അമ്മയുടെ അടുത്ത് ചുറ്റിപ്പറ്റിനടക്കും.അമ്മയുടെ കെട്ടിവച്ച മുടിയുടെ ചുഴി കാണാന്‍ എന്ത് ഭംഗി.പുറത്തു ഒരു കാക്കാപ്പുള്ളിയുണ്ടല്ലോ അമ്മയ്ക്ക്. അമ്മയുടെ മടമ്പ് വിണ്ടിരിയ്ക്കന്നു.കാലടിയില്‍ കരിയുണ്ട് .അങ്ങനെ കിടക്കുമ്പോള്‍ അമ്മ ചിലപ്പോള്‍ എന്നെ വിളിയ്ക്കും.അപ്പോള്‍ മാത്രം അമ്മ എന്നെ അടുത്തിരുത്തി മുടി തലോടും,ചായ കുടിച്ചോ എന്നൊക്കെ ചോദിയ്ക്കും.
“അമ്മ കുളിപ്പിയ്ക്കുകയാണ് കുട്ടിയെ. സോപ്പ് പതപ്പിച്ച് കൈക്കുമ്പിളിലാക്കി അമ്മ ഊതുമ്പോള്‍ കുമിളകള്‍, പുഴക്കരയിലൊരു മഴവില്‍. മീനുകള്‍ ഇക്കിളിയിടുന്നു കുട്ടിയെ. അമ്മയുടെ ചിരി. കുട്ടി അന്നുറങ്ങുമ്പോഴും മഴവില്ലുകള്‍ പൂത്തു നിന്നു. കുട്ടി മഴവില്ലിന്റെ അറ്റം എവിടെയെന്നു നോക്കി ഓടുകയാണ്. ഓടി ഓടി അങ്ങെത്തുമ്പോള്‍ അമ്മയുടെ ചിരി. മഴവില്ലുകള്‍ ഇങ്ങനെയാണല്ലോ ഉണ്ടാകുന്നതെന്ന് കുട്ടി അത്ഭുതത്തോടെ ഓര്‍ക്കുകയാണ് .. ”
ഒരു ദിവസം അമ്മ പാത്രം കഴുകുമ്പോള്‍ തല കറങ്ങി വീണു.പറമ്പില്‍ ആടിനെ തീറ്റുന്ന കദിയുമ്മയാണു സ്കൂളിലേയ്ക്ക് ഓടി വന്നത്. ഏട്ടനെ തിരഞ്ഞ്,അവര്‍ക്ക് ശ്വാസം കഴിയ്ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഏട്ടന് ചെന്ന് നോക്കുമ്പോള്‍ വീട്ടില്‍ ഒരാള്‍ക്കൂട്ടം തന്നെയുണ്ട്. ആമിനുമ്മയും, കൌസാത്തയും എല്ലാം. സുരേട്ടന് ഇട്ടു കൊടുത്ത കരിക്കും കുടിച്ച് അമ്മ ചിരിച്ചു കൊണ്ടിരിയ്ക്കുന്നു.അടുക്കളപ്പുറത്ത്. അവന് എന്നെ കൂട്ടാന്‍ വന്നു. “കുട്ടി മോനെ, അമ്മേനെ ആശ്വത്രിയില് കൊണ്ടോവ്വാടാ,യ്യ് വാ” അവന് കരയുന്നുണ്ടായിരുന്നു. അമ്മ മരിച്ചിരിയ്ക്കുമോ എന്ന് ഞാന്‍ പേടിച്ചു. ഒന്നും മിണ്ടാതെ അവന്റെ പിന്നാലെ പോവുമ്പോള്‍ എന്റെ നെഞ്ഞിടിപ്പ് കൂടിക്കൊണ്ടിരുന്നു. അമ്മ തളര്‍ന്നു കിടപ്പായിരുന്നു. ജാന്വമ്മയും തിത്തിയുമ്മയും ഒക്കെ താങ്ങിപ്പിടിച്ച് അമ്മയെ കാറില്‍ കയറ്റി. ഞാന്‍ അടുക്കളപ്പുറത്ത് ഒളിച്ചു നിന്നു. കദിയുമ്മ എന്നെ കുറെ വിളിച്ചു നോക്കി. ഞാന്‍ പോയില്ല. തൊടി മുഴുവന്‍ വെയിലുണ്ടായിരുന്നു അന്ന്. അമ്മയെ ഇമ്പിച്ചുണി വൈദ്യര് സൂചി വയ്ക്കുന്നത് ഓര്‍ത്തപ്പോള്‍ എനിയ്ക്ക് കരച്ചില് വന്നു. വെയിലില്‍ വിയര്‍ത്ത് ഞാന്‍ നിന്നു.
“രാത്രികളില്‍ നിലാവുണ്ടായിരുന്നു. തെക്കേ കുന്നില്‍നിന്ന് അതിറങ്ങിവരും. രാത്രി ഏറെയാവണം.അച്ഛനുറങ്ങണം. തുറന്നു വച്ച ജനാലയിലൂടെ പുറത്തെയ്ക്ക് നോക്കികിടക്കണം. നക്ഷത്രങ്ങളെ എണ്ണി മടുക്കണം.അപ്പോള്‍ അമ്മയെ ഓര്‍മ്മ വരും കുട്ടിയ്ക്ക്. അന്നേരം നിലവിറങ്ങിവരും.പാടങ്ങള്‍ക്ക് മേലെ വെള്ളിവെട്ടത്തില്‍ മെല്ലെ മെല്ലെ ഒഴുകി,ഒരു പക്ഷെ തോട്ടുവരമ്പുകളില്‍ പിറ്റേ ദിവസത്തേയ്ക്ക് പൂത്തു നില്ക്കുന്ന പൂവുകളുടെ ഇടയിലൂടെ അത് വരുന്നു. ജനല്വിരികളിളകുന്നു.ചന്ദനമണം, ചെമ്പകവുമാവാം. ആശുപത്രി വരാന്തയില്‍ തൂണ് ചാരിയിരിയ്ക്കുന്ന അമ്മയെ കുട്ടി കാണുന്നു. ഇപ്പോള്‍ നിലാവ് തിരിച്ചോഴുകുകയാണ്.കുട്ടി അച്ഛനെ വിളിയ്ക്കുന്നു.”അമ്മ അമ്മ” അവന് കരയുന്നു.അച്ഛന്റെ കൈകള്‍ ഒരു പുതപ്പുപോലെ അവനെ പൊതിയുന്നു. “
സൂക്കേട് മാറി അമ്മയെ അമ്മമ്മ ആശുപത്രിയില്‍ നിന്ന് കൊണ്ട്പോയി അമ്മമ്മയുടെ വീട്ടിലേയ്ക്ക്.അവിടെയായിരുന്ന കാരണം എനിയ്ക്ക് വലിയ മടിയായിരുന്നു അമ്മയെ കാണാന്‍ പോവാന്‍.എന്നിട്ടവസാനം ഒരു ദിവസം ഏട്ടന്റെയൊപ്പം പോയി.അമ്മ എത്ര മെലിഞ്ഞുപോയിരുന്നു. സാരിയ്ക്ക് പകരം ഒരു നരച്ച ലുങ്കിയായിരുന്നു അമ്മയുടുത്തിരുന്നത്.ഒന്നും പറഞ്ഞില്ലെങ്കിലും എന്നെ അടുത്തിരുത്തി അമ്മ കഞ്ഞികുടിപ്പിച്ചു.അമ്മ കണ്ണ് തുടയ്ക്കുന്നത് ഞാന്‍ ഇടംകണ്ണിട്ടു കണ്ടു.അമ്മമ്മ അന്നും എന്നെ ചീത്തപറഞ്ഞു.”ഇത്രോസായിട്ട് ചെക്കന് തള്ളേനെ കാണണം ന്നു തോന്നിയോ..?” അച്ഛനെയും കുറെ ചീത്തപറഞ്ഞു. ഏട്ടന് ദേഷ്യപ്പെട്ട് എണീറ്റ് പോയി. അമ്മമ്മ എനിയ്ക്ക് അമ്മയുടെ പഴയ ഫോട്ടൊക്കെ കാണിച്ചുതരുമായിരുന്നു.”ന്ത് ഭംഗ്യുള്ള കുട്ട്യായിരുന്നു..ദുഷ്ടന് കൊണ്ടോയി കേടു വരുത്തി.. ” അച്ഛന് ദുഷ്ടനായിരുന്നില്ല.അമ്മ ആശുപത്രിയിലായിരുന്നപ്പോള്‍ അച്ഛന് രാത്രി കരയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അച്ഛന് സിഗരട്ട് കുറെ വലിയ്ക്കും.രാത്രി ഉറങ്ങുമില്ല.
“പൂമുഖത്ത് തൂണ് ചാരിയിരിയ്ക്കുന്ന അമ്മയുടെ മടിയില്‍ തല വച്ച് കിടക്കുന്നു കുട്ടി.അപ്പോള്‍ വെയിലുണ്ട് കമുകിന് തോട്ടത്തിലൂടെ പിറകോട്ടു നടക്കുന്നു.ഒരു നീരുറവ വലിഞ്ഞുവറ്റിത്തീരുന്നതുപോലെ.ഇരുളുകൊണ്ട് ഭൂമിയെ ആരോ പൊതിയുകയാണ്, സാവധാനം.അമ്മയുടെ മുഖത്ത് കുട്ടി നോക്കുന്നു. ഇരുളില്‍ പതിയെ അത് മറയുന്നു.കുട്ടിയ്ക്കറിയാം അതാ അവിടെയാണ് അമ്മയുടെ കണ്ണ്,അവിടെ മൂക്ക്, അവിടെ ചുണ്ടുകള്‍..എന്നാലും ഇരുട്ട് തന്നെ.അമ്മേ കുട്ടി വിളിയ്ക്കുന്നു.മിന്നാമിന്നികളെക്കൊണ്ട് തൊടി നിറയുന്നു.ഇടവഴികളില്‍ നിഴലുകളനങ്ങുന്നു.അമ്മയുടെ മേത്ത് നിന്ന് മണം, കത്തുന്ന കരിയുന്ന മണം. കുട്ടി പേടിച്ചു കരഞ്ഞു, ശബ്ദമില്ലാതെ.”
തിരികെ വീട്ടില്‍ വന്നപ്പോഴും വന്നു പലരും. അമ്മ വിളറിചിരിച്ചു കൊണ്ട് അവരോടൊക്കെ വര്‍ത്തമാനം പറഞ്ഞു.ഉറങ്ങി എണീറ്റപോലെയായിരുന്നു അമ്മ.ആര്‍ക്കും ഇഷ്ടമില്ലാത്ത വല്ല്യമാമയുടെ അമ്മായിയും വന്നു.മംഗലാപുരത്തുനിന്ന്. അവര്‍ കുറെ കരഞ്ഞു,അമ്മയെ കെട്ടിപ്പിടിച്ച്. ഇവരൊക്കെ കരയുന്നതെന്തെന്ന് എനിയ്ക്കറിയില്ലായിരുന്നു. അമ്മ വീട്ടില്‍ നിന്നും പുറത്തിറങ്ങാതെയായി.അമ്മയുടെ യാത്രകള്‍ നിന്നു. അമ്മമ്മയും വന്നു ഒരു ദിവസം,കാറില്‍.മുറ്റത്ത് നിന്ന് തൊടിയിലേയ്ക്കൊക്കെ ഒക്കെ നോക്കി അച്ഛനോട് പറഞ്ഞു “ന്നാലും ന്റെ ബാലാ..” അമ്മയെ കൊണ്ട് പോവാന്‍ വന്നതായിരുന്നു അമ്മമ്മ.അമ്മ പോയില്ല. “എടി നിനക്ക് ശരീരം നോക്കണം , അതിവിടെ പറ്റ്വോ ?” എന്നിട്ടും അമ്മ പോയില്ല. “ബാലാ പണിക്കാരികളെ ആരെങ്കിലും വിടണോടാ.. ?” അമ്മമ്മ പോവാന്‍ നേരത്ത് പിന്നെയും ചോദിച്ചു.അച്ഛന് വേണ്ടെന്നു തലയാട്ടി.കാറ് പോയ വഴിയിലെ പൊടിയടങ്ങാന്‍ കുറെ നേരം വേണ്ടി വന്നു .
അമ്മ ക്ഷീണിച്ചു. എന്നിട്ടും ഇടയ്ക്കിടയ്ക്ക് മുറ്റം അടിച്ചുവാരാനും,വിറകുപെറുക്കാനും തുടങ്ങും. ഏട്ടനും അച്ഛനും കണ്ടാല്‍ ചീത്ത പറയും അമ്മയെ.പിന്നെപ്പിന്നെ അമ്മ തീരെ പുറത്തിറങ്ങാതായി.മരുന്നുകുപ്പികളെക്കൊണ്ട് ചെറിയ മേശപ്പുറം നിറഞ്ഞു.പലരും വരുന്നുണ്ടായിരുന്നു അപ്പോഴും അമ്മയെക്കാണാന്‍.
എന്നിട്ടും അമ്മ ഒരുദിവസം അമ്മമ്മയുടെ വീട്ടില്‍ പോയി.ആരും അറിയതെയാണ് അമ്മ പോയത്,ഞാനുമറിഞ്ഞില്ല.അബുവിന്റെ വീടിനുമുന്നിലുള്ള കുറെ കല്ലുവെട്ടിയ പടവുകള്‍ കയറണമായിരുന്നു ആ വഴി പോകുമ്പോള്‍..
പടവുകള്‍ക്ക് കീഴെ അമ്മ അനക്കമറ്റു കിടന്നു. എനിയ്ക്ക് പേരറിയാത്ത പൂവുകള്‍ എനിയ്ക്ക് പേരറിയാത്ത നിറങ്ങളില്‍ പൂത്തുനിന്നു,അവയ്ക്ക് നടുവില്‍ ഓണപ്പൂക്കളുള്ള നരച്ച സാരിയുടുത്തു അമ്മ കിടന്നു.
ഉറക്കെക്കരഞ്ഞുകൊണ്ട് ഏട്ടന് ഓടി വന്നു.അവന് കിതച്ചു,ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടി.അമ്മയെ കെട്ടിപ്പിടിച്ചു,അമ്മെ അമ്മെ എന്ന് നിലവിളിച്ചു.ആരൊക്കെയോകൂടി അമ്മയെ എടുത്ത് കൊണ്ട് പോയി.ഞാന്‍ വെയിലില്‍,കൊന്നകളുടെ കീഴെ അവിടെത്തന്നെ നിന്നു.ഏറെനേരം.അവസാനം എന്നെ കൂട്ടിക്കൊണ്ടുപോവാന്‍ കദിയുമ്മ വന്നു.ആളുകളേക്കൊണ്ട് മുറ്റം നിറഞ്ഞിരുന്നു.പെണ്ണുങ്ങളില്‍ പലരും ഉറക്കെത്തന്നെ നിലവിളിയ്ക്കുന്നു.അച്ഛന് കര്യാത്തന്റെ തോളില്‍ ചാരിനിന്നു കരയുന്നുണ്ടായിരുന്നു.ഞാനും കരഞ്ഞു.കരഞ്ഞ് കരഞ്ഞ് ഉറങ്ങിപ്പോയി.
അമ്മ പണ്ട് അച്ഛന്റെ ജോലിസ്ഥലത്ത് നിന്നുവരുമ്പോള്‍ ഞാനുമായി ഏതോ സ്റ്റേഷനില്‍ സ്ഥലംമാറി ഇറങ്ങിപോലും.അത് ഞാന്‍ സ്വപ്നം കണ്ടു.അച്ഛന് എന്നെ കണ്ടുപിടിച്ചു.പക്ഷെ അമ്മയെ ഞങ്ങള്‍ എത്രതിരഞ്ഞിട്ടും കണ്ടില്ല..
പിന്നെയും ഞാനും ഏട്ടനും അച്ഛനും എങ്ങോട്ടൊക്കെ യാത്ര പോയി..!ഓരോ പ്രാവശ്യം യാത്ര തുടങ്ങുമ്പോഴും ഞാന്‍ വഴിയിലേയ്ക്കു നോക്കും..അല്‍പ്പം മുന്നില്‍ തലയല്‍പ്പം ചെരിച്ച് ആരെങ്കിലും നടപ്പുണ്ടോ..?പതുക്കെ,ഒരു പുല്‍ക്കൊടിയ്ക്ക് പോലും നോവാതെ..
ജനാലയ്ക്കലെ അമ്മ
Dec 5th
രാവിലെകളില്‍ തുറക്കുകയും
വൈകുന്നേരങ്ങളില്‍
അടയുകയും ചെയ്യുന്ന
ഒരു ജനാലയ്ക്കു പിന്നില്‍
ഒരു പക്ഷെ ചുഴിഞ്ഞുനോക്കിയാല്‍
നരച്ച മുടിയിഴകള്‍ കാണാന്‍ കഴിയുമായിരുന്നു
മഴയത്തും തിളയ്ക്കുന്ന വെയിലത്തും
ജനല്‍പ്പൊളികള്‍ തുറന്നിരിയ്ക്കും
പേരമരത്തില്‍ നോക്കിയിരിയ്ക്കുന്ന
കിഴവിയെ ഞാന്‍ ഒളിഞ്ഞു നോക്കുമായിരുന്നു
അവരുടെ വിരലുകള്‍ മെലിഞ്ഞുചുളിഞ്ഞിരുന്നു
കണ്ണുകള്‍ കുഴിഞ്ഞുപോയിരുന്നു
അന്നേരമൊക്കെ അമ്മയുടെ നനുത്ത വിരലുകളും
മഷിയെഴുതിയ കണ്ണുകളും ഞാന്‍ നോക്കും
അവര്‍ പേരമരത്തോടു കഥകള്‍
പറയുന്നത് ഞാന്‍ കേട്ടു
കിളികളോട് കലപില
ജനലഴിയിലൂടെ കുപ്പിഗ്ലാസ്സ് നീട്ടി
അവര്‍ മരത്തിനു വെള്ളമൊഴിച്ചു
കാലങ്ങള്‍ക്കിപ്പുറം അമ്മ
ഒറ്റയ്ക്ക് അതെ ജനലിലിരിയ്ക്കുന്നതും
ഭംഗിയുള്ള വിരലുകള്‍ ചുളിഞ്ഞിരിയ്ക്കുന്നതായും
ഞാന്‍ ഒരു സ്വപ്നം കണ്ടു
അതേ മരത്തെ അമ്മ നനച്ചുകൊണ്ടിരുന്നു
അതിന്റെ ഇലയോ പൂക്കളോ
അനങ്ങിയതുപോലുമില്ല
പഴങ്കഥകള്‍ കേട്ടപ്പോള്‍
അത് കൊമ്പ് കുലുക്കുന്നുണ്ടായിരുന്നില്ല
വെളുത്തു പോയ കണ്ണുകള്കൊണ്ടമ്മ
എന്നിട്ടും അതിനെത്തന്നെ നോക്കികൊണ്ടിരുന്നു
ഈ വയസ്സിലും ഞാന്‍ അമ്മേ എന്ന് കരഞ്ഞു
വിറയ്ക്കുന്ന കൈകളില്‍
ഉടഞ്ഞ ചില്ലുകള്‍
മരച്ച വിരലുകളിലൂടെ
വെള്ളം ഊര്ന്നുപൊയ്ക്കൊണ്ടിരുന്നു
ദാഹിച്ച വെള്ളം കിട്ടാതെ
മരം കരിയുമല്ലോ എന്ന്
ഞാന്‍ നിലവിളിച്ചു
അബുവിന്റെ ഉമ്മമാര്
Nov 30th
പാടങ്ങളുടെ മഞ്ഞയിലേയ്ക്ക്
കടുത്ത വെയില് വീഴുന്ന ദിവസം
ജുമായ കഴിഞ്ഞ ഉച്ചയില്‍
ഇടവഴിയില്‍ ആളനക്കം നന്നേ കുറവ്
അബുവിനറിയാം
അങ്ങനത്തെ ദിവസങ്ങളില്‍
നടക്കുന്ന വിക്രസ്സുകള്‍
കത്തുന്ന ചവറുകള്‍ക്കിടയില്‍
കറുപ്പിലും വെളുപ്പിലും
പാതി കരിഞ്ഞ ഒരു പടം
കാറ്റിന് പുഴുങ്ങിയ
മധുരക്കിഴങ്ങിന്റെ മണവുമില്ല
മൂന്നുമ്മമാരുള്ള അബു
ഏതു പൊക്കിള്‍ക്കൊടിയില്‍
പിണഞ്ഞാണവന് ഉറങ്ങിക്കിടന്നിരുന്നതെന്ന്
ആര്‍ക്കറിയാം,നോക്കുമ്പോഴൊക്കെ,
അന്നുമുണ്ട് ഇന്നുമുണ്ട് ഉമ്മമാര്
വെള്ളത്തുണികളില്‍ നീലം മുക്കി
പണ്ടങ്ങള് കഴുകിത്തിളക്കി ഉമ്മമാര്
വെയിലില്പോലെ,നിഴല്‍പോലെ മുറ്റത്ത്
ഒളിഞ്ഞും തെളിഞ്ഞും അബു
അന്നേരം മാത്രം മൂന്ന് മോറുകളില്
പുഞ്ചിരി,പൂത്തു പൂത്തു റംസാന് നിലാവ്
ഇറയത്തു മലര്‍ന്നു കിടക്കുമ്പോള്‍
അബു വെറുക്കനെ വിചാരിയ്ക്കും
ഓടിന്നിടയിലൂടെ പൊങ്ങുന്ന
പൊങ്ങുന്ന ആവിതന്നെ
തെങ്ങോലകളില്‍ തട്ടി
മഴപോലെ പെയ്യുന്നത്
ഉമ്മമാരെ ഓര്‍ക്കും അബു
ആ ആവി തന്നെ കനംവെച്ച്
വെള്ളിയാഴ്ച അടുക്കളേല്
നട്ടം തിരിയുമ്പോ
തിത്തിയുമ്മന്റെ മൊകത്ത്
തിണര്ക്കണത് ?
അതിന്റെ വെസര്‍പ്പ് തന്നെ
ആടോളെ തീറ്റുമ്പോ,മുട്ടനാടോകളെ
തല്ലിയോടിയ്ക്കുമ്പോ
കൌസുമ്മയുടെ നെറ്റിയിലും
നെഞ്ചത്തും പുറത്തും
പൊടിണത് ?
ചൂട്ടുവെളിച്ചങ്ങളെ
പേര് ചൊല്ലി വിളിയ്ക്കുമ്പോ
ആമിനുമ്മയുടെ നെഞ്ചകത്തും
അത് തന്നെ പിടയ്ക്കുണത് ?
ജുമായ കഴിഞ്ഞ്
ഇടവഴിയില്‍ ഒച്ചകള്‍
നിറയുമ്പോള്‍
മൂന്നാളും കാതോര്‍ക്കുന്നതും
അതേ എരിപൊരിയില് തന്നെ?
കാട്ടപ്പകള്ക്കിടയില്
കറുപ്പിലും വെളുപ്പിലും
പാതികരിഞ്ഞ ഒരു പടം
“ഇമ്മാ നോക്കീ”ന്നു പറയുമ്പോ
വരാന്തയിലൊരു ചിരി
അടുക്കളയിലൊരു ചിരി
വരമ്പത്തൊരു ചിരി
പൊട്ടിച്ചിരികളുടെ ആവി പൊങ്ങി
ഓലകള്‍ക്കും ഓടുകള്‍ക്കും മേലെ
പരക്കുന്നത് കാണാണ് അബു
മൂന്ന് ഉമ്മമാരുടെ ചിരിയില്‍
പൊറ്റാളിലെ
മഞ്ഞച്ച പാടങ്ങള്ക്ക്മേല്
വെയില് പരന്നെന്ന്
പറയ്യാണ് അബു
വേഗത്തില്‍ ഒഴുകിപ്പോവുന്ന പുഴകള്‍
Oct 9th
പുഴ..
മണല്‍തിട്ടകള്‍ക്കിപ്പുറം കുറച്ചു വീതികൂടിയ ഒരു തോട് പോലെ ഒഴുകുന്ന ഒരു പുഴ.കൈയില്‍ ഇലയുമായി പടവുകളിറങ്ങുമ്പോള്‍ ഇളയിടത്തിന്റെ സഹായികള്‍ അടുത്ത ബാച്ചിനുള്ള പാത്രങ്ങളും എള്ളും പൂവുമൊക്കെ ഒരുക്കുന്നു.
ഭാരതപ്പുഴ.ആദ്യമാണിവിടെ.കുറ്റിപ്പുറം പാലത്തില്‍നിന്നു കാണുന്ന മെലിഞ്ഞുണങ്ങിയ ആ പുഴ തന്നെ.മണല്‍തിട്ടകള്‍പ്പുറം പച്ചപ്പുകള്‍.അല്‍പ്പം അകലത്തില്‍ രണ്ടു ദൈവസ്സന്നിധികള്‍.ബ്രഹ്മാവും ശിവനും.
ഇന്നെന്ത് സൃഷ്ടിയും സംഹാരവുമാണ് നടക്കുവാന്‍ പോകുന്നത്
എത്ര കാലം കൂടിയാണ്,ദൈവങ്ങളുമായോക്കെ ഒരു കൊടുക്കല്‍ വാങ്ങല്‍.നിത്യ പറഞ്ഞിരുന്നു.ഇന്നെങ്കിലും പ്ലീസ് യു സ്റ്റോപ്പ് തിങ്കിങ്ങ് ലൈക് ദാറ്റ്.അത് കഴിയുന്ന വരെയെങ്കിലും.ശരി.ആയിക്കോട്ടെ.ആത്മാവുകള്‍ സന്തോഷിക്കട്ടെ.ആളുകള്‍ തിരക്ക് കൂട്ടുന്നു.ബാധ്യതകള്‍ തീര്‍ക്കാനുള്ള തിരക്ക്.
എത്ര കാലമായിക്കാണും പുഴയിലൊക്കെ കുളിച്ചിട്ട്?
കാല് തൊട്ടപ്പോഴാണ് വെള്ളത്തിന്റെ തണുപ്പറിഞ്ഞത്.പല്ലുകള്‍ കൂട്ടിയിടിച്ചു പോയി.ഇറങ്ങി.മണല്‍ച്ചാക്കുകള്‍ ഇട്ടിട്ടുണ്ട്.അവയില്‍ ചവിട്ടി നില്ക്കുമ്പോള് കാലില്‍ ഒഴുക്കറിയുന്നു.തണുപ്പ്.ഇലയിലേയ്ക്ക് നോക്കി.പ്രാര്‍ത്ഥിയ്ക്കണോ.സന്ധ്യക്ക് നാമം ചൊല്ലാന്‍ പോലും പഠിപ്പിചിട്ടില്ലാത്ത അമ്മയാണ്.രാജേട്ടനും,അച്ചുമാമയുമൊക്കെ തിരിച്ചു കയറിത്തുടങ്ങി.ഇല പിന്നോട്ടെറിഞ്ഞ് മുങ്ങി.
വെള്ളത്തിനടിയില്‍ അതേ നിശ്ശബ്ദത.അതിനു മാത്രം മാറ്റമില്ല.ചെറിയ കലക്കമുണ്ട് വെള്ളത്തിന്.അമ്മേ,മനസ്സില്‍ വിളിച്ചു.കഴിഞ്ഞു.കാണിച്ചു കൂട്ടലുകള്‍ കഴിഞ്ഞു.
മുട്ടറ്റം വെള്ളത്തിലും ഒന്ന് നീന്താന്‍ തോന്നി.മലര്‍ന്ന്,തെളിഞ്ഞു കഴിഞ്ഞ മാനം നോക്കി നീന്തുകയും ചെയ്തു.കൊടുവായൂരില്‍ പുറത്തെ അമ്പലക്കുളത്തില്‍ നീന്തിയിരുന്നതോര്‍ത്തു.പടവുകളിലിരുന്നു നോക്കുന്ന അമ്മ.
അമ്മ്വോ ദീപാരാധന കഴിഞ്ഞിട്ട് പോയാല്‍ പോരെ?വാരരു ചോദിയ്ക്കും.
അവടെ തെച്ചിം കൂവളും ഒക്കെണ്ടല്ലോ,ഒന്ന് വന്നൂടെ വാരര്ക്ക്?മറുചോദ്യം കൊണ്ടൊരു ഉത്തരം.അതിനു മറുപടി കാക്കാതെ നടക്കും അമ്മ.
ആ വഴി തന്നാല്‍ വഴിപാടെന്തെങ്കിലും കഴിക്കാന്‍ പൈസ തരാരുന്നു.
അമ്പലമുറ്റത്താണു ഈ വര്‍ത്തമാനം.മുളച്ചീള് കൊണ്ട് ഉണ്ടാക്കിയ പടി കടക്കാന്‍ കൈ പിടിച്ചു തരുന്നു അമ്മ.
അച്ചുമാമ കൈ പിടിച്ചു തന്നു കയറാന്‍.തിരിച്ചാണ് വേണ്ടത്.
ന്നാ രാജാ വേഗായ്ക്കോട്ടേ..
അച്ചു മാമയ്ക്കെന്താ തിരക്ക്.മെയിലിനു പോവണം.സദ്യ കഴിഞ്ഞയുടന്‍.പറഞ്ഞിരുന്നു.നീതുവും കുട്ടിയും തനിയെയാണ്.അമ്മയെ അവസാനമായി കാണാന്‍ പറ്റിയില്ലെന്ന് പറഞ്ഞു കരഞ്ഞു അച്ചുമാമ വന്നപ്പോള്‍.അമ്മ മരിച്ചതിന്റെ രണ്ടു ദിവസം മുന്നെയാണ് അച്ചുമാമ തിരിച്ചു പോകാന്‍ തുടങ്ങിയത്.അമ്മയുടെ കണ്ടീഷന്‍ മനസ്സിലായില്ലെന്ന് വിചാരിച്ചു പിന്നാലെ ചെന്ന് ഒന്ന് കൂടി പറഞ്ഞു നോക്കി.
അതൊന്നും നിനക്കറിയില്ല എന്ന സ്ഥിരം മറുപടി.
വണ്ടിയിലേയ്ക്ക് നടക്കുമ്പോള്‍ ലതീഷ് പറഞ്ഞു.”ഒന്ന് തൊഴാരുന്നു..”പാടുമോ ആവോ?നൂറ് ആചാരങ്ങള്‍!എങ്ങനെയാണ് ഈ ആളുകളൊക്കെ മാനേജ് ചെയ്യുന്നതാവോ?അച്ചുമാമയുടെയൊക്കെ കാലശേഷം ഇതൊക്കെ അറിയുന്ന ആരെങ്കിലും കാണുമോ എന്തോ? നനഞ്ഞ തുണിയുടെ അസ്വസ്ഥത.പതുക്കെ ആരെയും നോക്കാതെ നടന്നു.ആല്‍മരം.വര്‍ഷങ്ങളുടെ മന്ത്രോച്ചാരണങ്ങള്‍ കേട്ട് പൂതലിച്ച ശരീരം.ആത്മാവുകള്‍ വവ്വാലുകളായി വന്നു ഞാന്നു കിടക്കുന്ന മരങ്ങള്‍.അത്ഭുതഭാവന തന്നെ.ചെളിയില്‍ കാലു പുതഞ്ഞു.ഇപ്പോള്‍ ശരീരം മടങ്ങിയിരിയ്ക്കുന്നു,ആ പഴയ നാട്ടിന്‍പുറ രീതികളിലേയ്ക്ക്.എന്തും സഹ്യം.വന്നപ്പോള്‍ എരിവു വയ്യ,പുളി വയ്യ.പൈപ്പ് വെള്ളത്തില്‍ കുളിച്ചപ്പോള്‍ ചൊറിച്ചില്‍.എല്ലാം മാറി.ഇരുപതു ദിവസങ്ങള്‍.
രാജേട്ടന് കരയുകയായിരുന്നു,വിളിച്ചപ്പോള്‍.ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല.എന്താണ് പെട്ടെന്ന് എന്തായിരുന്നു ചിന്ത.ഫോണ്‍ നന്ദേട്ടനു കൊടുത്തപ്പോള്‍ ആണ് മനസ്സിലായത് കാര്യങ്ങള്‍.എന്തോ യാത്ര തുടങ്ങി,ഇവിടെ എത്തുന്ന വരെ,ഇവിടെ എത്തിക്കഴിഞ്ഞിട്ടും നല്ല കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു.വേറാര്‍ക്കും ഒരുറപ്പുമില്ലായിരുന്നു.പുറമേ എന്ത് കാണിച്ചാലും ഉള്ളില്‍ എവിടെയോ നമ്മുടെയൊക്കെ യഥാര്‍ത്ഥ ചിന്തകള്‍,വ്യാകുലതകള്‍ ഒളിഞ്ഞിരിയ്ക്കും.എങ്ങനെയൊക്കെയാണ് അവ പുറത്തു വരുന്നത് എന്നറിയാനേ പറ്റില്ല.രാജിയെടത്തിയുടെ അടുത്ത് വര്‍ത്തമാനം പറയുമ്പോള്‍ പെട്ടെന്നാണ് കരച്ചില് പൊട്ടിയത്.നിത്യ പോലും അമ്പരന്നു പോയി.ഓര്‍ത്തിരിയ്ക്കണം.എന്തൊക്കെയോ.തല ചെരിച്ചുള്ള നടത്തം.ഏത് പാതിരയ്ക്ക് കയറിച്ചെല്ലുംപോഴും കാത്തിരിയ്ക്കുന്ന വേവലാതി.എത്ര രാവിലെ പുറപ്പെട്ടു പോകുമ്പോഴും ചൂട് ചായയും പലഹാരവും ഒരുക്കി വെയ്ക്കുന്ന കരുതല്‍.ഇനിയാരുണ്ട്.വിളിയ്ക്കാന്‍ ആഴ്ച്ചകളായാലും പരാതിയില്ലാതെ സംസാരിച്ചു തുടങ്ങുന്ന മധുരം.ഇനിയാരുണ്ട് അങ്ങനെയൊക്കെ ചെയ്യാന്‍.അതാവും കരഞ്ഞത്.നന്ദി കേടോര്‍ത്ത്.അല്ലെങ്കില്‍ ഇനിയുണ്ടാകുന്ന ശൂന്യത,അതോര്‍ത്ത്.
ആശുപത്രിയിലെയ്ക്ക് പോവുമ്പോള്‍ അമ്മ പറഞ്ഞത്രേ ഞാന്‍ നടന്ന പോണേ.ഇനി കിടന്നാവും വരവ്.അമ്മയുടെ ബോധം രണ്ടാം ദിവസം തന്നെ പോയി.ഒറ്റക്കായപ്പോള്‍ രാജിയേട്ടത്തിയോടു ചോദിച്ചു.
അമ്മ ചോദിച്ച്വോ എന്ന്യൊക്കെ?
രാജി ഏട്ടത്തി ഒന്ന് നോക്കി,സന്തോഷിപ്പിയ്ക്കാന്‍ ഒന്നും പറയുക പതിവില്ല.
ല്ല്യ കുട്ടി,ഒരേ കരച്ചിലായിരുന്നു.വേദന്യോണ്ടേ…അച്ഛനെ ചോയ്ച്ച് രണ്ടു മൂന്നു പ്രാവശ്യം.പിന്നെ ബോധം പോയീലെ?
അവര്‍ തുണികള്‍ മടക്കാന്‍ തുടങ്ങി.
എന്ത് ധൈര്യള്ള ആളാ അമ്മ.മൂന്നോ നാലോ പ്രാവശ്യം അവര്‍ ചോര എടുത്തില്ലേ,ഒരു കൂസലുല്ലാതെയല്ലേ അമ്മ നിന്ന് കൊടുത്തത്?
നിരാശ തോന്നി.ഒരൊറ്റ പ്രാവശ്യം ഒന്ന് മിണ്ടാന്‍,എന്തെങ്കിലും പറയാന്‍…
നിയന്ത്രണമില്ലാതെ കരച്ചില് വന്നത് അമ്മയുടെ അലമാര തുറന്നപ്പോഴായിരുന്നു.അമ്മയുടെ ഹാന്റ്ബാഗില്‍ എന്റെയും രാജേട്ടന്റെയും,അമ്മുവിന്റെയും ഫോട്ടോകള്‍.പല പ്രായത്തിലുള്ളവ.ആല്‍ബത്തില്‍ നിന്നും,പഴയ ഐ ഡി കാര്‍ഡുകളില്‍ നിന്നും ഒക്കെ എടുത്തത്.കരഞ്ഞപ്പോള്‍ പിടിച്ചു നിന്ന അലമാരയുടെ വാതിലുകള്‍ ഇളകിക്കൊണ്ടിരുന്നു.നിത്യ ചേര്‍ന്നു നിന്നു.അടിച്ചു വാരുന്നയിടത്തു നിന്ന് രാജിയേടത്തി വേഗം പോയി.അവര്‍ കണ്ണുകള്‍ തുടയ്ക്കുന്നുണ്ടായിരുന്നു.മതിയാവോളം കരഞ്ഞു.ഓര്‍ക്കുന്തോറും ഭാരം കൂടിക്കൂടി വരുന്നു.മുറിയില്‍ പോവണം.എല്ലാവരും ഇരിപ്പുണ്ട് ഹാളില്‍.കാണാതെ എങ്ങനെ പോവും.നിത്യയും കരയുന്നു.കുറെ നേരം അവിടെത്തന്നെ നിന്നു.
ഭക്ഷണം വിളമ്പുന്ന തിരക്കാണിനി.ഹാളില്‍ തന്നെ മേശയിടാം എന്നത് രാജേട്ടന്റെ ഐഡിയ ആയിരുന്നു.മെല്ലെ മുറിയിലേയ്ക്ക് പോയി.
നിത്യ വന്നു വിളിച്ചു,ഊണ് കഴിയ്ക്കാന്‍.വിശപ്പില്ല,പിന്നെക്കഴിയ്ക്കാം എന്നൊക്കെ പറഞ്ഞുനോക്കി.എല്ലാവരുമില്ലേ,ഒരുമിച്ചിരിയ്ക്കാനാണ്.ചിരിച്ചു.താഴെ നിന്നും ചിരി കേള്‍ക്കാം.കൊള്ളാം.ഇതും ആഘോഷം.മരിച്ചവരെപ്പറ്റി എന്തോര്ക്കാന്?എല്ലാവര്ക്കും ഒന്ന് കൂടണം.രാജേട്ടന്റെ മുറിയില്‍ തിരക്കായിരിയ്ക്കും.അവിടെ പോയാല്‍ കുറച്ചു കഴിയ്ക്കാം.ഒരു രണ്ടു പെഗ്.നിത്യ സമ്മതിച്ചില്ല.
അച്ഛനെവിടെയെന്നു ചോദിച്ചു.അങ്ങനെയും ഒരാളുണ്ടല്ലോ.താഴെ ഹാളിലും,ഉമ്മറത്തും കണ്ടില്ല.ഉണ്ട്,മതിലരികില്‍ സിഗരറ്റ് പുക ഊതിവിടുന്നു.ഈ എരിച്ചിലില്ലാതെ അച്ഛനെ കണ്ടിട്ടുണ്ടോ.ഓര്‍മ്മയിലില്ല.അടുത്ത് ചെന്ന് നിന്നു.
ഊണ് കഴിയ്ക്കെണ്ടേ?
അവരൊക്കെ കഴിക്കട്ടെ.
തെങ്ങിന് തോപ്പുകളിലൂടെ ശരവേഗത്തില്‍ പോകുന്ന രണ്ടാളുകള്‍,കാണാന്‍ കഴിയുന്നുണ്ട്.അവരില്‍ ഇനി ഒരാളെയുള്ളു.നിലയ്ക്കാത്ത ചര്‍ച്ചകള്‍,മല്‍സരിച്ചുള്ള വായന.ഒഴിഞ്ഞ ചായക്കപ്പുകള്‍.സമരപ്പന്തലുകള്‍.അച്ഛനെന്താ ജോലി എന്ന് ക്ലാസ്സില്‍ ചോദിച്ചപ്പോള്‍ അമ്മു പറഞ്ഞത്രേ,പണ്ട്,”സമരം ചെയ്യല്‍”.സമരം എല്ലാറ്റിനൊടും.ആ ഒരു കാര്യത്തില്‍ രണ്ടാളും തമ്മില്‍ എന്തൊരു ഐക്യം.അതിലെന്നല്ല എന്തിലും.
ഇനിയെന്ത് ചോദിയ്ക്കും.അവിടെത്തന്നെ നിന്നു.അടുത്ത് ചേര്‍ന്ന് നില്‍ക്കണോ?തോളില്‍ ഒന്ന് കയ്യിടണോ?വല്ലാത്ത നിസ്സഹായത തോന്നി.എന്താണ് ആ മുഖത്ത്?ദുഃഖം?
നീ നടന്നോ,ഞാന്‍ വരാം.
അച്ഛന് തന്നെ വഴി പറഞ്ഞു തന്നു,രക്ഷപ്പെടാന്‍.മനസ്സ് വായിച്ചിരിയ്ക്കുന്നു.
അച്ഛന് വരൂ.നിര്‍ബന്ധിച്ചു നോക്കി.
ഞാന്‍ വന്നോളാം.അപേക്ഷ പോലെ തോന്നി.തിരികെ പോന്നു.
നിത്യ കാണിച്ചു തന്ന സീറ്റിലിരുന്നു.വേഗം എണീയ്ക്കണം.ലതീഷും,രാജേട്ടനും രഘുവും ഒരു പായസം കുടി മത്സരത്തിനുള്ള പുറപ്പാടാണ്.പ്രോല്സാഹിപ്പിയ്കാന്‍ എത്ര ആളുകള്‍.കൊള്ളാം.ആഘോഷിയ്ക്കിന്‍.ഇങ്ങോട്ടാരും ശ്രദ്ധിയ്ക്കാതിരുന്നാല്‍ മതി.മെയിലിനു പോകേണ്ട ആള്,ഇരിപ്പുണ്ട്..,സാമ്പാര്‍ അന്വേഷിയ്ക്കുകയാണ്.
മുറിയിലെത്തി കിടന്നു.
ആശുപത്രിയിലെ ദിവസങ്ങള്‍ പല രീതിയിലും ദുസ്സഹമായിരുന്നു.നമ്മുടെ ദുഃഖങ്ങള്‍ പോരാത്തതിന് ഇടതും വലതും ഇരുന്നു പരാതിയും സങ്കടവും പങ്കുവയ്ക്കുന്ന ഒരു കൂട്ടം ആളുകള്‍.മനുഷ്യന് അത്ര നിസ്സഹായന് എന്ന് തോന്നി.വരാന്തയിലോ,ഗ്ലാസ്സ് ഡോറുകള്‍ക്ക്,ഇളം നീല തിരശ്ശീലകള്‍ക്ക് പിന്നിലോ അറിയാം,ഒരുദൃശ്യ സാന്നിധ്യം.ഒരു ചെറിയ കാറ്റടിയ്ക്കുമ്പോള്‍ നിറയുന്ന ഒരു അപരിചിത മണം.ഉറക്കമില്ലാതെ രാത്രികള്‍.ഉറങ്ങിയപ്പോള്‍ സ്വപ്നങ്ങള്‍.സ്വപ്നത്തില്‍ അമ്മ അരികില്‍ വന്നിരിയ്ക്കുന്നു.ഒരിയ്ക്കലും പറയാത്ത പരാതികള്‍ പറയുന്നു.കാലില്‍ നിന്ന് അരിച്ചു കയറുന്ന തണുപ്പിനെപ്പറ്റി പറയുന്നു.ഞാന്‍ കരഞ്ഞുകൊണ്ടേയിരുന്നു.ഞെട്ടിയുണര്‍ന്നപ്പോള്‍ നിത്യ മുന്നില്‍.അവളില്ലെങ്കില്‍ എന്ത് ചെയ്യും.അവളുടെ തോളില്‍ ചാഞ്ഞിരുന്നു കരഞ്ഞു.അവള് കരഞ്ഞപ്പോള്‍ നീയെന്തിനു കരയണം പെണ്ണേ എന്നാണോര്‍ത്തത്.അത്ഭുതം തോന്നി.എത്ര ദിവസത്തെ പരിചയമുണ്ട് നിനക്ക്,കല്യാണം കഴിഞ്ഞ് കഷ്ടി രണ്ടാഴ്ചയാണ് വീട്ടിലുണ്ടായത്.അപ്പോഴേയ്ക്കും തിരിച്ചു പറക്കേണ്ടി വന്നു.എപ്പോഴെങ്കിലും നടക്കാന്‍ പോവുമ്പോഴോ,ഉറങ്ങാന്‍ കിടക്കുമ്പോഴോ അവള് അമ്മയുടെ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങും.അമ്മ വിളിച്ചു,ഇത് പറഞ്ഞു അത് പറഞ്ഞു..സ്ഥിരപരിചയക്കാരെപ്പറ്റി പറയുന്ന പോലെ.
ഉറങ്ങിപ്പോയി.സ്വപ്നങ്ങള്‍ക്കവസാനമുണ്ടോ?എന്തോ കണ്ടുകൊണ്ട് തന്നെ ഉണരുകയും ചെയ്തു.ഉണര്‍ന്നപ്പോള്‍ താഴെ പൊട്ടിച്ചിരികള്‍.ബഹളം.
ഇറങ്ങിപ്പോയിനെടാ പട്ടികളെ.
വല്ലാത്ത ദേഷ്യം,സങ്കടം.
നിത്യ വന്നു.ആഘോഷസംഘം പിരിയുന്നു.സന്തോഷം.ഇനി യാത്രയയയ്ക്കണം.ചെന്ന് നിന്ന് കൊടുത്തു.ലതീഷിന്റെ വക ഫോട്ടോ എടുപ്പും ഉണ്ടോ?പലരും അച്ഛനെ തൊടുന്നു, തലോടുന്നു.നല്ല വാക്കുകള്‍ പറയുന്നു.അച്ഛനെ കെട്ടിപ്പിടിച്ചു കരയുന്നു.അച്ഛന് കരയാത്തതിന്റെ നിരാശയില്ലേ പലര്‍ക്കും.അച്ഛന് ചിലപ്പോഴൊക്കെ വിതുമ്പി.ശരിയ്ക്കും കരഞ്ഞത് അവസാനം.അത് ആദ്യവസാനം സഹായത്തിനു നിന്ന അയ്യപ്പേട്ടന് വിങ്ങുന്നത് കണ്ടപ്പോള്‍.അമ്മയുടെ വലംകയ്യായിരുന്നു.അമ്മ നടന്ന വഴികളിലൊക്കെ നടന്ന ഒരാള്‍.പോസ്റ്ററെഴുതാനും,മുദ്രാവാക്യം എറ്റുചൊല്ലാനും ഒപ്പം പോയ ആള്.അയാള്‍ മാറിനില്‍ക്കുകയായിരുന്നു അത്രയും സമയം.യാത്ര പറയാന്‍ അടുത്ത് വന്നു.
മോന് അധികണ്ടോ
ഇല്ല
കുറെ നേരം രണ്ടു പേരും മൌനം.
നല്ലോരോക്കെ പോയി,അയാള്‍ ഇരുള് പരക്കുന്ന ഇടവഴിയിലേയ്ക്ക് നോക്കി.
ഞ്ഞിപ്പോ എപ്പളാ
അടുത്ത് വരും,അച്ഛനെ കൊണ്ടോവണം
നന്നായി
അയാള്‍ കരയുന്നുണ്ടോ,ഇപ്പോഴും?ഇല്ല,പക്ഷെ കനത്ത മുഖം.ഇനി യാത്രയില്ല എന്ന് പറഞ്ഞു അയാള്‍ നടന്നു.പടിയിറങ്ങുമ്പോള്‍ ഒരു വട്ടം തിരിഞ്ഞ് അച്ഛനെ നോക്കി.
ബഹളമൊതുങ്ങി.ഞങ്ങള്‍ വീട്ടുകാര്‍ മാത്രമായി.അമ്മയുടെ ഫോട്ടോയുടെ മുന്നില്‍ നിന്ന് കുറെ നേരം.എന്തൊരു നിശ്ശബ്ദത.അച്ഛന് കിടക്കുകയാണ്.അമ്മു അടുത്ത് വന്നു നിന്നു.
ഫോട്ടോ നന്നായി ഇല്ലെടാ?
ഉം..
ഫോട്ടോയ്ക്ക് പോസ് ചെയ്യാത്ത അമ്മയാണ്.ഏതോ കല്യാണ ഫോട്ടോയില്‍ നിന്നാണ് ഇത് അറേഞ്ച് ചെയ്തത്.നന്നായിരിയ്ക്കുന്നു.അമ്മയുടെ ചിരി,ഇനി ഇതില്‍ മാത്രം.
പകല്‍ അവസാനിയ്ക്കുന്നു.പലതും അവസാനിയ്ക്കുന്നു.ഓര്‍മ്മകള്‍..അവയ്ക്ക് മരണമില്ലെന്ന് നന്നായറിയാം.
രാത്രി അമ്മു പുറപ്പെടാനൊരുങ്ങി.അവള്‍ക്കു മറ്റന്നാള്‍ പറക്കണം.അച്ചന് ഇത്തവണയും കരഞ്ഞു.നിയന്ത്രണമില്ല്ലാതെ.സ്വതവേ ധൈര്യം കാണിയ്ക്കുന്ന അവളും.
ഞാന്‍ വരും അച്ഛാ.കരച്ചിലിനിടയിലും അവള് പറയുന്നുണ്ടായിരുന്നു.
അവള് കെട്ടിപ്പിടിച്ചു.ഞാനും കരഞ്ഞു.അവള് അടുത്ത ഒരു സിറ്റിയിലായിരുന്നു താമസിച്ചിരുന്നത്,രമേഷുമായി പിരിഞ്ഞതിനു ശേഷം.ഒന്നു രണ്ടു മണിക്കൂര്‍ നേരത്തെ ഡ്രൈവ്.അവളെ ചെന്ന് കാണണം ഇപ്പ്രാവശ്യം.അത് പറയുകയും ചെയ്തു.അപ്പോള്‍ മാത്രം അവള് പഴയ പോലെ കുസൃതിച്ചിരി ചിരിച്ചു.
നിയ്യ് വര്വോ?
വരും
അമ്മു പോയി.അച്ഛന് ചാരുകസേരയില്‍ കിടക്കുന്നു.രാജേട്ടന് ചെമ്പകത്തിന്റെ അടുത്തേയ്ക്ക് മാറി നിന്നു ഒരു സിഗരട്ട് കത്തിച്ചു.വഴിയില്‍ നിലാവ് നിറഞ്ഞു.എന്തോ ഓര്‍ത്ത് ഞാന്‍ കുറച്ചുനേരം അവിടെത്തന്നെ നിന്നു.തെങ്ങിന്‍തോട്ടങ്ങള്‍ക്ക് നടുവിലെ വീടിനു മേലേയ്ക്കു നിലാവ് ആരോ കോരിയൊഴിയ്ക്കുന്നപോലെ തോന്നി.



