2023-ലെ എഴുത്തിനെപ്പറ്റി, എഴുത്തിനെപ്പറ്റി പൊതുവിൽ.

(എഴുത്തു ജീവിതത്തിന്റെ സമ്മറി ഗുഡ് റീഡ്‌സിൽ നിന്ന്)

വായന പൊതുവാണ്‌. അതിനു (ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും) ഒരു പബ്ലിക് വശമുണ്ട്. മുഴുവനായി പബ്ലിക്ക് ആക്കാവുന്നതാണത്. എന്നാൽ എഴുത്തു പ്രൈവറ്റ് ആണ്. അഥവാ ഫിനിഷ്ഡ് അല്ലാത്ത പ്രോഡക്റ്റ് പുറത്തു കാണിയ്ക്കാവുന്നതല്ല. എന്നാൽ എഴുത്ത് കൂടുതൽ അധ്വാനമുള്ള ജോലിയാണ് എന്ന് എന്തെങ്കിലും എഴുതി നോക്കിയിട്ടുള്ള എല്ലാവർക്കും അറിയാം. ക്രീയേറ്റീവിറ്റി കഠിനമാണ്. അതിൽ അദ്ധ്വാനം മാത്രമല്ല, നിരന്തരമായ ഒരുക്കങ്ങളും ആവർത്തനങ്ങളുമുണ്ട്. അതാണ് അതിന്റെ മടുപ്പും. എന്റെ എഴുത്തിൽ ഒന്നിലധികം സംഗതികളുണ്ട് – ഒന്ന് ഫിക്ഷൻ, കവിത തുടങ്ങിയവ എഴുതുന്നത്. പിന്നെ (സമയമെടുത്ത് ചെയ്യുന്ന) ജേർണലിങ്ങ്, കൂടാതെ സമയം കൊല്ലി ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാ പോസ്റ്റുകളും സെമി സീരിയസ് ബ്ലോഗ് പോസ്റ്റുകളും വേറെ.

കവിതയിലായിരുന്നു തുടക്കം – എന്നാൽ ബ്ലോഗ് കാലത്ത് എല്ലാവരും ഒരേ പാറ്റേണിൽ എഴുതുന്നത് കണ്ട്, ഏതാണ് വിജയിയ്ക്കുന്നത് ആ ശൈലിയിലേയ്ക്ക് എല്ലാവരും മാറും, മടുത്താണ് നിറുത്തിയത്. ഇടയ്ക്ക് മലപ്പുറം സ്ലാങ്ങൊക്കെ വച്ചും പിന്നെ കുറച്ചുകൂടി ലളിതമായ ശൈലിയും ഒക്കെയായി ശ്രമിച്ചെങ്കിലും പതിയെ കവിത കൈവിട്ടു പോകുന്നതായി തോന്നി. അങ്ങനെയാണ് നോവൽ ശ്രമിയ്ക്കുന്നത് – കവിതയിൽ പറയാൻ ശ്രമിച്ചിരുന്ന “കഥ”കൾ തന്നെയാണ് നോവലിൽ വന്നത് – പൊറ്റാളിലെ ജീവിതങ്ങൾ. ഇന്നും അത്തരം കവിതകൾ ആണിഷ്ടം.ഹീനിയും ലാർക്കിനും ഒക്കെ അമ്മട്ടിലുള്ള “കഥകൾ” പറയാറുണ്ട്. അവർ പ്രിയരാവുന്നതും അങ്ങനെയാണ്. എന്നാൽ അവരുടെ സോഫിസ്റ്റിക്കേഷൻ എളുപ്പമല്ല. പൊറ്റാളിലും നിതിൻ സീരീസിലും ഭാഷയെ മെരുക്കാനുള്ള തത്രപ്പാടുകളാണ്, ഏറെയും. ജേർണലിങ്ങ് ഇംഗ്ളീഷിലാണ്. വായന, എഴുത്ത്, ജോലി, സ്വകാര്യ ജീവിതം, സമകാലിക സംഭവങ്ങളോടുള്ള പ്രതികരണം ഇങ്ങനെ പല സംഗതികൾ ഞാൻ അതിൽ രേഖപ്പെടുത്താറുണ്ട്. കോവിഡ് കാലത്ത് അന്ന് നടന്നിരുന്ന സംഗതികൾ എല്ലാം ജേർണൽ ചെയ്തിരുന്നു. പണ്ടുമുതലേ ജേർണലിങ്ങ് ഹാബിറ്റുണ്ട്. അതിൽ നിന്നാണ് നിതിൻ സീരീസ് ഉണ്ടായി വന്നതും. പൊറ്റാൾ എഴുതുമ്പോൾ പൂർവ്വമാതൃക ഒന്നുമില്ലായിരുന്നു. പാമുക്കിന്റെ, ബൊലഞ്ഞോയുടെ ഒക്കെ പുസ്തകങ്ങൾ അതിനു ശേഷമാണു വായിയ്ക്കുന്നത്. നോവൽ ഇറങ്ങിയ ശേഷമാണു ഫോക്നറുടെ സമാന രീതിയിലുള്ള നോവൽ കാണുന്നത്. നിതിൻ എഴുതുന്നതിനു മുന്നേ തന്നെ ഇഷ്ട വായനയായ ഡയറികൾ ധാരാളം വായിച്ചുകൂട്ടിയിരുന്നു. നോവൽ ഒന്നാംഭാഗം എഴുതിയ ശേഷവും ആ ഹാബിറ്റ് തുടരുന്നു. ഓരോ തവണയും എഴുതുമ്പോൾ വായനയുടെ വ്യാപ്തിയും വേഗവും വർദ്ധിയ്ക്കുന്നതായാണ് എന്റെ അനുഭവം. ഒന്ന് മറ്റൊന്നിനു ഇന്ധനമാകുന്നു എന്ന്. ആദ്യപുസ്തകം തൊട്ടു അവ വായിച്ചു ഫീഡ്ബാക്ക് തന്നിരുന്ന ഒരു കൂട്ടം ആളുകളുടെ, സീനിയർ എഴുത്തുകാരടക്കമുള്ളവർ, ഫീഡ്ബാക്ക് എഴുത്തിൽ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ എല്ലാ ഫീഡ് ബാക്കുകളും അതുപോലെ ഉൾച്ചേർക്കുക എന്നൊരു പ്രവർത്തി ചെയ്തിട്ടില്ല. അങ്ങനെ തന്റെയോ എഴുത്തിന്റെയോ വ്യക്തിത്വം നശിപ്പിയ്ക്കേണ്ട ബാധ്യത എഴുത്തുകാരനില്ല. ആത്യന്തികമായി എഴുത്തുകാരൻ തന്നെയാണ്, തന്നെയാകണം വിധികർത്താവ്. അഥവാ, എന്തെഴുതണം, എങ്ങനെ പ്രെസെന്റ് ചെയ്യണം എന്നതൊക്കെ എഴുത്തുകാരന്റെ മാത്രം ചിന്തയിൽ നിന്നുണ്ടാകേണ്ട സംഗതിയാണ്. എന്നാൽ മറ്റുള്ളവരുടെ ഫീഡ്ബാക്കിന്റെ പതിര് തിരിയ്ക്കലും അയാളുടെ ജോലിയാണ്. അതിനുള്ള പക്വത ആർജ്ജിയ്ക്കാനുള്ള എളുപ്പവഴി വായനയാണ്. തന്റെ തന്നെ എഴുത്ത് മറ്റൊരു കണ്ണുകൊണ്ടു കാണാനുള്ള കഴിവ് ഒരാൾ ആർജ്ജിയ്ക്കണം. ഇമോഷണൽ അറ്റാച്ച്മെന്റ് എഴുത്തിലും ജീവിതത്തിലെന്നപോലെ ബാധ്യതയാണ്. മൺപാത്രം തകർത്ത് വീണ്ടും നിർമ്മിയ്ക്കാനാകണം. അതിനുള്ള പക്വതയും കരുത്തും ആർജ്ജിയ്ക്കൽ കൂടിയാണ് എഴുത്ത്. ഹരീഷിന്റെ ഒതുക്കമോ, ദേവദാസിന്റെ അനായാസതയോ, അജയിന്റെ വൈകാരികതയോ ഉണ്ടാക്കിയെടുക്കുക എളുപ്പമല്ല. ആ ബോധ്യം വന്നാൽ തന്നെ പാതിയായി. ഈ വർഷം നിതിന്റെ പുസ്തകം എഴുതുമ്പോൾ ഞാൻ ശ്രദ്ധിച്ച ഒരു സംഗതി എന്റെ മനസ്സും ശരീരവും എത്ര ശാന്തമായ അവസ്ഥയിലാണെന്നതാണ്. ജോലിയോ, വ്യക്തി ജീവിതത്തിലെ ഭാരങ്ങളോ ഒന്നുമില്ലാതെ, കനമേയില്ലാതെ ഇരിയ്ക്കുകയാണ് ഞാൻ എഴുതുമ്പോൾ എന്ന തിരിച്ചറിവ് എന്നെ അത്ഭുതപ്പെടുത്തി. ഒരു പക്ഷെ എഴുത്തിൽ ഞാനേതോ ഒരു കടമ്പ കടക്കുകയായിരിയ്ക്കണം എന്നെനിയ്ക്കു തോന്നി. ദിനേന, 2300 ദിവസങ്ങളായി (ആറര വർഷമായി), മുടങ്ങാതെയുള്ള എന്റെ ജേർണലിങ്ങ് അതിലൊരു പങ്കു വഹിച്ചിരിയ്ക്കണം എന്നെനിയ്ക്ക് തോന്നുന്നു.

3 thoughts on “2023-ലെ എഴുത്തിനെപ്പറ്റി, എഴുത്തിനെപ്പറ്റി പൊതുവിൽ.”

  1. പേരറിയാത്ത

    സ്വയം ഒരു സിംഹാസനത്തിൽ അവരോധിച്ച് ബാക്കിയുള്ളതിനെയെല്ലാം പുച്ഛിച്ച അയാൾക്കു തോന്നി താനൊരു രാജാവെന്ന്. പക്ഷേ കുരച്ചപ്പോൾ പട്ടിയായും കാളവണ്ടിച്ചക്രത്തിനെതിരെ ബലം പിടിച്ചു നിന്ന പോക്കാച്ചിത്തവളയായും അല്ലാത്തപ്പോൾ ചൊറിയൻപുഴുവായും മാത്രമേ അയാളെ ബാക്കിയുള്ളവർ പരിഗണിച്ചുള്ളൂ.

    എഴുത്തിൽ ഒന്നും ആകാൻ പറ്റാത്തതിൻ്റെ ചൊരുക്ക് ഒരു കഴുതയായും അയാൾ കരഞ്ഞു തീർത്തു.

    പൊറ്റാളും നിതിനും എന്തോ മഹത്തരമെന്നു സ്വയം വാഴ്ത്തുന്ന താങ്കൾക്ക് അതു വെറും ചവറാണെന്നു സ്വയം തിരിച്ചറിയാനുള്ള ബൗദ്ധികനിലവാരമില്ല.

    ചൊറിയൻപുഴുക്കൾ ചവിട്ടിയരയ്ക്കപ്പെടും.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top